Sunday, October 19, 2014

സെബാള്‍"ട്ടൈ"ഫോണ്‍ !

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സെറ്റില്‍ ചെയ്യുവാനുള്ള പദ്ധതിയില്‍ പത്തുവര്‍ഷം ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ കാശുമായി സെബാള്‍ട്ടി നാട്ടിലേക്ക് വിമാനം കയറി.

"എന്താ ഇനി നിന്‍റെ പരിപാടി ?" സെബു കൊണ്ടുവന്ന സ്കോച്ച് രാത്രിയിലെ നിലാവെളിച്ചത്തില്‍ പാടത്തിരുന്ന് വെള്ളം ചേര്‍ക്കാതെ ഓണ്‍ ദി റോക്സ് അടിക്കുന്നതിനിടെ ഉറ്റ ചങ്ങാതി സാബു ചോദിച്ചു.

"എന്തെങ്കിലും ബിസിനസ് ചെയ്യണം അളിയാ, പക്ഷെ എന്ത് ബിസിനസ് - അതാ കണ്ഫ്യൂഷന്‍"

"ഉം" സാബു കുപ്പിയില്‍ അവശേഷിച്ചിരുന്ന അവസാന തുള്ളി ഐസിടാതെ നേരെ അണ്ണാക്കിലേക്ക് ഒഴിച്ച ശേഷം എന്തോ ചിന്തിച്ച് ഒരു നിമിഷം ഇരുന്നു.

"അളിയാ എനിക്കൊരു ഐഡിയ, നിനക്ക് താല്‍പര്യമുള്ള സംഗതിയുമാണ്."

"നീ കാര്യം പറ" സെബു ആകാംക്ഷയോടെ ചോദിച്ചു.

"എന്തുമാത്രം പുതിയ പുതിയ ഫോണുകളാ ദിവസേന മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്. നന്നായി മാര്‍ക്കറ്റ് ചെയ്‌താല്‍ സാധനം ചൂടപ്പം പോലെ വിറ്റ് പോകേം ചെയ്യും"

"മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന കമ്പനിയോ , നീയെന്താ കള്ളടിച്ചു പിച്ചും പേയും പറയുവാണോ - നടക്കുന്ന കാര്യം വല്ലതും പറ"

"അളിയാ നടക്കും, നീയാദ്യം മുഴുവന്‍ കേള്‍ക്ക്." സാബുവിന് ദേഷ്യം വന്നു.

"ശരി പറയ്‌"

"അതായതു മിക്ക കമ്പനികളും ഫോണുകള്‍ ഉണ്ടാക്കുന്നതോന്നുമല്ല, ചൈനയില്‍ ഇഷ്ടംപോലെ ഫാക്ടറികളുണ്ട്. അവര്‍ക്ക് ഓര്‍ഡര്‍ കൊടുത്താല്‍ നമ്മള്‍ പറയുന്ന സാധനം, പറയുന്ന പേരില്‍  ഉണ്ടാക്കി പാക്‌ ചെയ്ത് ഇവിടെയെത്തിച്ചു തരും."

"പക്ഷെ ഓള്‍റെഡി എന്തുമാത്രം ഫോണുകളാ മാര്‍ക്കറ്റില്‍"

"അതാ പറഞ്ഞത് മാര്‍ക്കറ്റിംഗ് തന്ത്രം എന്ന്. അതായതു ഇപ്പോഴത്തെ ട്രെന്‍ഡ് എന്താണെന്നറിയാമോ - ഫോണ്‍ കടയില്‍ ഒന്നും വാങ്ങാന്‍ കിട്ടരുത്, പകരം "ഫ്ലോപ്പ് കാര്‍ട്ട്" എന്നൊരു വെബ് സൈറ്റ് ഉണ്ട്. അത് വഴി മാത്രേ സെയില്‍ ചെയ്യാവൂ. അതിനു മുന്നേ യുട്യൂബിലും, ഫേസ്ബുക്കിലുമൊക്കെ ഇഷ്ടം പോലെ പബ്ലിസിറ്റി കൊടുക്കണം. ഫോണ്‍ വാങ്ങാന്‍ ആളുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ അക്ഷമരായി കാത്തിരിക്കണം. സെയില്‍ തുടങ്ങി സെക്കണ്ടുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് സെറ്റുകള്‍ വിറ്റ് പോകും."

"അതൊക്കെ ഞാനും കേട്ടിട്ടുണ്ട്, പക്ഷെ അങ്ങനെ കണ്ണിലെണ്ണയൊഴിച്ചു നോക്കിയിരുന്നു വാങ്ങാന്‍ മാത്രം പ്രത്യേകതകള്‍ എന്തെങ്കിലും ആ ഫോണില്‍ വേണ്ടേ ? ?"

"അതിനാണ് പറയുന്നത് ബുദ്ധി വേണമെന്ന്. അളിയാ, ആരാ ഇപ്പോഴത്തെ സെന്‍സേഷന്‍ ?"

"അത് നമ്മടെ ഹരിതേച്ചി അല്ലെ ?" സെബാള്‍ട്ടിക്ക് സംശയമില്ല.

"ആണല്ലോ, നമ്മുടെ ഫോണിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി നമ്മള്‍ ഹരിതേച്ചിയെ നിയമിക്കുന്നു. വില്‍ക്കുന്ന ഓരോ ഫോണിനും നല്ലൊരു തുക ഹരിതേച്ചിക്ക് കമ്മീഷന്‍"

"പക്ഷെ അതുകൊണ്ട് മാത്രം അത്ര വലിയൊരു ഡിമാന്‍റ് വരുമോ ?" സെബുവിന്‍റെ സംശയം ന്യായം.

"ഒരിക്കലും വരില്ല, ഇനി പറയാന്‍ പോകുന്നതാണ് നമ്മുടെ ഫോണിന്‍റെ ഹൈലൈറ്റ്. നമ്മുടെ ഫോണില്‍ ഹരിതേച്ചിയുടെ പുറത്തിറങ്ങിയ ആറും, ഇതുവരെ പുറത്തിറങ്ങാത്ത നാല് വീഡിയോയും ഉള്‍പ്പെടെ പത്തുവീഡിയോകള്‍ പ്രീ-ലോഡ് ചെയ്യണം."

"അത് കൊള്ളാം. നീയാള് പുലി തന്നെ. പക്ഷെ"

"എന്താ ഒരു പക്ഷെ" സാബുവിന് ദേഷ്യം വന്നു.

"ഒരുത്തന്‍ ആദ്യം ഫോണ്‍ വാങ്ങി ഈ വീഡിയോകള്‍ കോപ്പി ചെയ്തു വാട്സ് ആപ്പിലെങ്ങാന്‍ ഷെയര്‍ ചെയ്‌താല്‍ പിന്നെ ആരും വീഡിയോ കാണാനായി ഫോണ്‍ വാങ്ങില്ലല്ലോ ?"

"വളരെ ന്യായമായ സംശയം. പക്ഷെ അതും ഞാന്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ട്. ഫോണില്‍ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ ആയിരിക്കും വീഡിയോകള്‍ സേവ് ചെയ്യുക. അത് കോപ്പി ചെയ്യാനോ ഷെയര്‍ ചെയ്യാനോ സാധിക്കില്ല. അതൊക്കെ ചൈനീസ് കമ്പനി ചെയ്തു തരും."

"ഹോ നിന്നെ സമ്മതിച്ചളിയാ, നീ തന്നെ നമ്മുടെ കമ്പനിയുടെ സെയില്‍സ് മാനേജര്‍. ചൈനീസ് കമ്പനിയെ കോണ്ടാക്റ്റ് ചെയ്യലും, ഹരിതേച്ചിയുമായി കരാര്‍ ഉറപ്പിക്കലുമൊക്കെ നീതന്നെ ചെയ്തു തരണം. വേണേ കരാര്‍ ഒപ്പിടാന്‍ മാത്രം വല്ല ഫൈവ്സ്റ്റാര്‍ ഹോട്ടലിലും ഞാന്‍ വരാം" സെബാള്‍ട്ടി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"കൊച്ചു കള്ളാ" സാബു സെബുവിന്‍റെ പള്ളക്കിട്ട് കുത്തിക്കൊണ്ടു പറഞ്ഞു.

അങ്ങനെ കേരളം മുഴുവനുള്ള ഹരിതാ ആരാധകര്‍ കണ്ണിലെണ്ണയോഴിച്ചു കാത്തിരുന്ന സെബാള്‍ട്ടിയുടെ "സെബാള്‍ട്ടൈഫോണ്‍" ഫ്ലോപ്പ്കാര്‍ട്ടില്‍ ലഭ്യമാകുന്ന ദിവസമെത്തിച്ചെര്‍ന്നു. സെബാള്‍ട്ടൈഫോണിന്‍റെ പ്രത്യേകകളിലൊന്ന്‌ സ്ക്രീനിനു മുകളില്‍ താഴെയും ഉള്ള ഫ്രണ്ട് സ്പീക്കറുകള്‍ ആയിരുന്നു. ഇതുവരെ മാര്‍ക്കറ്റില്‍ ഇറങ്ങിയ ഫോണുകളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ശബ്ദം സെബാള്‍ട്ടിയുടെ ഫോണിനാണ്. അതെ സ്പീക്കറുകള്‍ തന്നെയാണ് സംസാരിക്കുമ്പോഴും ഉപയോഗിക്കുന്നത് എന്നതിനാല്‍ നേരെയോ തലകീഴായോ പിടിച്ചും ഫോണ്‍ വിളിക്കാം എന്നൊരു നൂതനമായ സവിശേഷത കൂടി സെബാള്‍ട്ടൈഫോണിനുണ്ടായിരുന്നു.

 എല്ലാവരും ഫ്ലോപ്പ്കാര്‍ട്ട് സൈറ്റ് തുറന്നുവച്ച് കാത്തിരുന്നു. സെയില്‍ തുടങ്ങി വെറും പത്തു സെക്കണ്ട് കൊണ്ട് പതിനായിരം സെറ്റുകള്‍ മലയാളികള്‍ ആക്രാന്തത്തോടെ വാങ്ങിച്ചു തീര്‍ത്തു.

സെബാള്‍ട്ടിയുടെ മൊബൈലിലേക്ക്  ഫ്ലോപ്പ്കാര്‍ട്ട് മാനേജര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

ഫോണ്‍ പുറത്തിറങ്ങി അടുത്ത ദിവസം തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ആ വാര്‍ത്ത ഹരിതയുടെ ക്ലിപ്പുകള്‍ പോലെ പറന്നു. സെബാള്‍ട്ടൈഫോണില്‍ സംസാരിച്ചു ചെവിക്കല്ലടിച്ചു പോയവരുടെ കദനകഥകള്‍ നിറഞ്ഞ വീഡിയോ യുട്യൂബില്‍ വൈറല്‍ ആയി. സാധാരണ സംസാരിക്കുമ്പോള്‍ ഫ്രണ്ടിലെ ലൌഡ് സ്പീക്കറിന്‍റെ വോളിയത്തിന്‍റെ പത്തുശതമാനം മാത്രമെ ഉപയോഗിക്കുകയുള്ളൂ, പക്ഷെ സോഫ്റ്റ്‌വെയര്‍ തകരാറ് മൂലം ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ചെവിയില്‍ വച്ചപ്പോള്‍ ലൌഡ് സ്പീക്കര്‍ ഫുള്‍ വോളിയത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ പലരുടെയും ചെവിയുടെ ഡയഫ്രം അടിച്ചു പോയി.

ഫ്ലോപ്പ് കാര്ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് തൃപ്തികരമല്ലെങ്കില്‍ വാങ്ങിയ സാധനം റിട്ടെണ്‍ ചെയ്തു പണം തിരികെ കൈപ്പറ്റാമെന്നുള്ള ഓപ്ഷന്‍  മുതലെടുത്ത്‌ വാങ്ങിയവരെല്ലാം  സെബാള്‍ട്ടൈഫോണ്‍ റിട്ടേണ്‍ ചെയ്തു പണം തിരികെ വാങ്ങി. അതിനിടെ ഏതോ വില്ലന്മാര്‍ വീഡിയോ കോപ്പി ചെയ്യാനുള്ള ടെക്നോളജി കണ്ട് പിടിച്ചു വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്തു കഴിഞ്ഞിരുന്നു.

അങ്ങനെ കയ്യിലുള്ളതും, വിറ്റുപെറുക്കിയതും, ബാങ്ക് ലോണെടുത്തുമെല്ലാം ചേര്‍ത്തു ഫോണിറക്കി അടുത്ത സ്റ്റീവ് ജോബ്സ് ആകുന്നത് സ്വപ്നം കണ്ട സെബാള്‍ട്ടി ആരോടൊക്കെയോ കടം വാങ്ങിയ ഒപ്പിച്ച വിസയുമായി അടുത്ത മാസം തന്നെ  ഗള്‍ഫിലേക്ക് വിമാനം കയറി.അപ്പോള്‍ അടുത്ത ഇരയെ കണ്ടുപിടിക്കാന്‍ കച്ചകെട്ടി സാബു നെടുമ്പാശ്ശേരി അറൈവല്‍ ടെര്‍മിനലിന് മുന്നില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു !

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top