Thursday, September 11, 2014

അവുക്കര്‍ ഹാജി മോഹിച്ച പുയ്യാപ്ല

നാട്ടിലെ പ്രമാണിയായ അവുക്കാര്‍ ഹാജിയുടെ ഒരേയൊരു മകളാണ് സുഹറ.

സുഹറക്ക് കല്യാണപ്രായമായി.

വിവാഹാലോച്ചനകളുമായി ബ്രോക്കര്‍മാര്‍ വന്നുതുടങ്ങി.

അവരോടൊക്കെ അവുക്കര്‍ ഹാജിക്ക് ഒരേയൊരു നിബന്ധനയെ ഉണ്ടായിരുന്നുള്ളൂ.

"ചെറുക്കന്‍ ഗള്‍ഫുകാരനോ, പോലീസുകാരനോ, ഹോട്ടലുമായി ബന്ധപ്പെട്ട ജോലിക്കാരനോ ആയിരിക്കരുത്."

അവുക്കര്‍ ഹാജിയോടു എന്തിനെന്നു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാതിരുന്നതിനാല്‍ ബ്രോക്കര്‍മാര്‍ അത്തരം കേസുകള്‍ ഒഴിവാക്കിയുള്ള ആലോചനകളുമായി വന്നു.

അങ്ങനെ വന്ന, ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിക്കാരനായ ഉസ്മാന്‍റെ ആലോചന, അവുക്കര്‍ ഹാജിക്ക് ഇഷ്ടപ്പെട്ടു.

വലിയ സാമ്പത്തികമോന്നും ഇല്ല , അതുകൊണ്ട് ചെറുക്കന്‍ തന്‍റെ ചൊല്‍പ്പടിക്ക് നിന്നോളും - ഹാജി കണക്കുകൂട്ടി.

കാഴ്ച്ചക്കാണെങ്കില്‍ സുന്ദരനും സുമുഖനും. ജോലിയും തരക്കേടില്ല. ഒന്നൂടെ ഉറപ്പു വരുത്താന്‍ പയ്യന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ഹാജി നേരിട്ട് ചെന്ന് അന്വേഷണം നടത്തി. വലിയില്ല, കുടിയില്ല, പുറത്തു പറയാന്‍ കൊള്ളാത്ത ദുസ്വഭാവങ്ങള്‍ ഒന്നും തന്നെയില്ല - അങ്ങനെ കല്യാണം ഉറപ്പിച്ചു.

കല്യാണത്തിന്‍റെ തലേ ആഴ്ച സഹപ്രവര്‍ത്തകര്‍ നടത്തിയ ബാച്ചലര്‍സ് പാര്‍ട്ടിയില്‍ സിഗരറ്റ് വലിച്ചു മടുത്തപ്പോള്‍, അവുക്കര്‍ ഹാജി നേരിട്ട് വന്നു അന്വേഷണം നടത്തിയ ഉറ്റ സുഹൃത്ത്‌ സെബാള്‍ട്ടിയുടെ കയ്യില്‍ നിന്ന് കഞ്ചാവ് വാങ്ങി ചുരുട്ടി വലിച്ചു കൊണ്ട് അടിച്ചു കോണ്‍തെറ്റിയ ഉസ്മാന്‍ ഒരു പ്രസ്താവന നടത്തി -"കല്യാണത്തിനു ശേഷം ഞാന്‍ സിഗരറ്റും മദ്യവും കൈകൊണ്ടു തൊടില്ല"

അങ്ങനെ ആഘോഷപൂര്‍വ്വം അവരുടെ വിവാഹം കഴിഞ്ഞു. ഉള്ളത് പറയണമല്ലോ - ഉസ്മാന്‍ വാക്കിനു വ്യവസ്ഥയുള്ളവനായിരുന്നു , കല്യാണത്തിന് ശേഷം സിഗരറ്റ് മദ്യം എന്നിവ കൈകൊണ്ടു തൊട്ടില്ല - സിഗരറ്റ് വലിക്കാന്‍ ഹോള്‍ഡറും, മദ്യം പെപ്സിയില്‍ ഒഴിച്ച് സ്ട്രോ ഇട്ടും കുടിച്ചു.

അങ്ങനെയിരിക്കെ നമ്മുടെ ഉസ്മാന് പെട്ടെന്നൊരു ആഗ്രഹം - പോലീസില്‍ ചേരണം. ഉസ്മാന്‍ ആരുമറിയാതെ ഓഫീസില്‍ നിന്ന് മുങ്ങിപ്പോയി പി.എസ്.സി ടെസ്റ്റ്‌ എഴുതി.

ഫിസിക്കല്‍ ടെസ്റ്റിന് ചെല്ലാന്‍ പറഞ്ഞുള്ള കാര്‍ഡ് വന്നപ്പോഴാണ് ഉസ്മാന്‍ സുഹറയോട് പോലും ഇക്കാര്യം പറഞ്ഞത്.

"അള്ളോ, വാപ്പ അറിഞ്ഞാ കൊല്ലും. എന്നെ പോലീസുകാരനെ കൊണ്ട് കെട്ടിക്കില്ലെന്നു വാപ്പക്ക് ഒരേ വാശിയാരുന്നു." സുഹറ കരച്ചിലിന്‍റെ വക്കത്തെത്തി.

"അന്‍റെ വാപ്പാടെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കണേ - അങ്ങേരോട് പോകാന്‍ പറ" ഉസ്മാന്‍ നയം വ്യക്തമാക്കി ഫിസിക്കല്‍ ടെസ്റ്റിനു പോയി അതും പാസായി.

അവുക്കര്‍ഹാജിക്ക് കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാ അവസ്ഥയായി.

"ഇപ്പൊ ഒള്ള ജോലിക്കെന്താ കുഴപ്പം ?" എന്നൊക്കെ മൂപ്പര്‍ സംസാരത്തിനിടെ ഭംഗ്യന്തരേണ സൂചിപ്പിച്ചു നോക്കിയെങ്കിലും അമ്മാച്ഛന്‍റെ മനസ്സിലിരിപ്പറിയാവുന്ന ഉസ്മാന്‍ കേട്ട ഭാവം നടിച്ചില്ല.

അങ്ങനെ ഉസ്മാന്‍ പോലീസില്‍ ചേര്‍ന്നു.

കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഉസ്മാന് പോലീസും മടുത്തു തുടങ്ങി.

"അഞ്ചു കൊല്ലം ലോംഗ് ലീവെടുത്ത് ഗള്‍ഫില്‍ പോകാലോ ? കുറെ കാശോണ്ടാക്കി തിരിച്ചു വന്നു വീണ്ടും പോലീസില്‍ കേറേം ചെയ്യാം" കൂട്ടുകാരന്‍ ബീരാന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഉസ്മാന്‍റെ ഉണ്ടക്കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു.

"ഇങ്ങളിത് ന്‍റെ ബാപ്പാനെ മനപൂര്‍വ്വം കരിവാരിത്തെക്കാന്‍ കരുതിക്കൂട്ടിയല്ലേ. മകളെക്കെട്ടുന്നവന്‍ പോലീസുകാരനയിരിക്കരുതെന്നു ബാപ്പാക്ക് നിര്‍ബന്ധമായിരുന്നു. അത് നിങ്ങള് കേട്ടില്ല - നമ്മള് ക്ഷമിച്ച്, ദേ ഇപ്പൊ വാപ്പാക്ക് തീരെ ഇഷ്ടമില്ലാത്ത ഗള്‍ഫുകാരന്‍ ആകാന്‍ പോണ്" സുഹറ കണ്ണീരൊഴുക്കി.

"ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കണത് അന്‍റെ ബാപ്പയല്ല" ഉസ്മാന്‍ പഴയ പല്ലവി ആവര്‍ത്തിച്ചു. മരുമകന്‍റെ കടുംപിടുത്തത്തിനു മുന്നില്‍ അവുക്കര്‍ഹാജിക്ക് വീണ്ടും മുട്ടുകുത്തെണ്ടി വന്നു.

"എന്ത് ചെയ്യാനാ, പെണ്‍കുട്ടീടെ ബാപ്പയായിപ്പോയില്ലേ" അവുക്കര്‍ ഹാജീടെ ബീവി ഖദീജ ആശ്വസിപ്പിച്ചു.

അങ്ങനെ പോലീസില്‍ നിന്നും അഞ്ചുവര്‍ഷത്തേക്ക് ലീവേഴുതികൊടുത്ത് ഉസ്മാന്‍ ദുബായിക്ക് പോയി.

അഞ്ചു വര്‍ഷം കൊണ്ട് ഉസ്മാന് ഗള്‍ഫ് മതീം കൊതീം കെട്ടു. പ്രതീക്ഷിച്ച പോലെ കാര്യമായി സമ്പാദിക്കാനും കഴിഞ്ഞില്ല.
അങ്ങനെ തിരികെ നാട്ടിലെത്തി തിരികെ ഡ്യൂട്ടിക്ക്  കയറാന്‍ കഞ്ഞി മുക്കി തേച്ചു വടിപോലെയാക്കിയ പഴയ യൂണിഫോമും അണിഞ്ഞു സ്റ്റെഷനിലെത്തിയ ഉസ്മാന്‍ വെള്ളിടി പോലെ ആ വാര്‍ത്ത കേട്ട് കഷ്ടിച്ച് വടിയായില്ലന്നെയുള്ളൂ. ഇത്രയും നീണ്ട അവധിയെടുത്ത ഉസ്മാനെ കമ്മീഷണറുടെ നേരിട്ടുള്ള ഉത്തരവിന്‍പടി പോലീസില്‍ നിന്നും നിരുപാധികം പിരിച്ചു വിട്ടത്രേ !

അങ്ങനെ കയ്യിലുള്ള ദിര്‍ഹം ഒക്കെ രൂപയാക്കി മാറ്റി കീശ കാലിയായിത്തുടങ്ങിയപ്പോള്‍ നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മുറുകി. അപ്പോഴാണ്‌ പഴയ കൂട്ടുകാരന്‍ ബീരാന്‍ ഒരു ബിസിനസ് പ്രോപ്പോസലുമായി ഉസ്മാനെക്കാണാന്‍ വന്നത് - പട്ടണത്തില്‍ ഒരു ഹോട്ടല്‍ വില്‍ക്കാനുണ്ടത്രേ - രണ്ടുദിവസത്തിനുള്ളില്‍ റെഡി കാഷ് കൊടുത്താല്‍ ചുളുവിലക്ക് കിട്ടും.

"ഹോട്ടല്‍ ബിസിനസ് കാശുണ്ടാക്കാന്‍ പറ്റിയ ബിസിനസല്ലേ, എത്രയോ ആളുകളാ ഹോട്ടല്‍ ബിസിനസില്‍ നിന്ന് കേറിക്കേറി കൊടീശ്വരന്മാരായിരിക്കുന്നേ" സംശയിച്ചു നിന്ന ഉസ്മാന്‍റെ മനസ്സില്‍ ബീരാന്‍റെ വാക്കുകള്‍ ഊര്‍ജ്ജം കുത്തിവച്ചു.

ഹോട്ടല്‍ വാങ്ങാനുള്ള പണം നല്‍കാനായി തന്‍റെ സ്വര്‍ണ്ണം ചോദിച്ചപ്പോള്‍ സുഹറ ഞെട്ടിയില്ല. പകരം ഇത്തവണയും ഭാര്യയുടെ എതിര്‍പ്പ് പ്രതീക്ഷിച്ച ഉസ്മാന്‍ ചെറുതായി ഞെട്ടി.

അങ്ങനെ കൊട്ടിഘോഷിച്ചു ഉസ്മാന്‍ ഹോട്ടല്‍ തുടങ്ങിയ അന്ന് വൈകുന്നേരം ഇറയത്തെ ചാരുകസേരയില്‍ തലയും തടവിക്കിടക്കുന്ന അവുക്കര്‍ഹാജി പിന്നിലൊരു മുരടനക്കല്‍ കേട്ട് തിരിഞ്ഞു നോക്കി.

പുന്നാര മകള്‍ സുഹറ.

"ഉം ?" അവുക്കര്‍ ഹാജി ഗൌരവം വിടാതെ ചോദ്യഭാവത്തില്‍ മൂളി.

"വാപ്പ, ഞാന്‍ ഇങ്ങളോട് നന്ദി പറയാന്‍ വന്നതാണ്"

"എന്തിനാപ്പോ നന്ദി ?"

"എന്നെ കെട്ടാന്‍ പോണ ആളെക്കുറിച്ച് ഇങ്ങടെ ആഗ്രഹം മൂന്നില്‍ നിര്‍ത്തിയത് നന്നായി, ഇങ്ങള് കൂടുതല്‍ വല്ലോം ആഗ്രഹിച്ചിരുന്നേല്‍ ഞാന്‍ എന്തെല്ലാം അനുഭവിക്കേണ്ടി വന്നേനെ"

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top