Friday, September 5, 2014

സമ്പാദ്യം

ഫേസ്ബുക്കിലെ ഒരു പോസ്റ്റ്‌ മുതലാളി അന്തരിച്ചു.

പരേതന്‍റെ മുൻനിർദ്ദേശപ്രകാരം വക്കീൽ ബന്ധുക്കളെയെല്ലാം വിളിച്ചു വരുത്തി വിൽപ്പത്രം വായിച്ചു കേൾപ്പിച്ചു.

"ഞാൻ സീക്രട്ട് ഗ്രൂപ്പിൽ പോസ്റ്റാക്കി വച്ചിട്ടുളള മുപ്പതു സെബാൾട്ടിക്കഥകൾ ദിവസവും ഒന്നെന്ന കണക്കിൽ ഒരുമാസം മുടങ്ങാതെ പോസ്റ്റ്‌ ചെയ്യുന്ന ആൾക്കായിരിക്കും എന്‍റെ സമ്പാദ്യം മുഴുവനും ലഭിക്കുക. ഫേസ്ബുക്ക് പാസ്വേഡ് എന്‍റെ മരണശേഷം മാത്രമേ തുറക്കാവൂ എന്ന കരാറിൽ സീൽ ചെയ്ത കവറിലാക്കി വക്കീലിനെ ഏല്‍പ്പിച്ചിട്ടുണ്ട്."

വിൽപ്പത്രവായനക്ക് ശേഷം വക്കീൽ സീൽചെയ്ത കവർ ഉയർത്തിക്കാണിച്ചു.

"പരേതന്‍റെ അന്ത്യാഭിലാഷമാനുസരിച്ചു പ്രവർത്തിക്കാൻ ആരെങ്കിലും തയ്യാറായി മുന്നോട്ടു വരണം" വക്കീൽ എല്ലാവരെയും മാറിമാറി നോക്കി.പക്ഷ ആരും മുന്നോട്ടു വന്നില്ല.

നിതാഖാത്തിന്‍റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു സൌദിയിൽ നിന്നുവന്നു നാട്ടില്‍ ജോലീം കൂലീം ഇല്ലാതെ തെണ്ടി നടന്നിരുന്ന മുതലാളിയുടെ അനന്തരവൻ 'ഞാന്‍ തയ്യാറാണെന്ന്' പറഞ്ഞു മുന്നോട്ടു വന്നു.

ഇത്ര സിമ്പിളായ ഓഫർ നിരസിച്ച, കൂടിനിൽക്കുന്ന ഈ മണ്ടന്മാരെല്ലാവരും തന്നെ ഇങ്ങനെ അന്തംവിട്ടു നോക്കുന്നതെന്തിനെന്ന് അയാള്‍ക്കൊരെത്തും പിടിയും കിട്ടിയില്ല.

ദിനം പ്രതി തന്നെത്തെടിയെത്തുന്ന കുണ്ടന്മാരുടെയും, കറുത്ത സുന്ദരികളുടെയും മെസ്സേജുകൾക്ക്‌ മുന്നില് മനസ്സുകല്ലാക്കി അടിപതറാതെ പിടിച്ചു നിന്ന് അനന്തരവൻ 30 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കി.

മുപ്പത്തൊന്നാം ദിവസം അനന്തരവൻ വക്കീലിനെ സമീപിച്ചു.

"ഒരു മാസം കഴിഞ്ഞു. വിൽപ്പത്രത്തിൽ പറഞ്ഞ അമ്മാവന്‍റെ സ്വത്തുക്കള്‍ കിട്ടിയിരുന്നെങ്കില്‍" അനന്തരവൻ തലചൊറിഞ്ഞു നിന്നു.

"ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ലൈക്കും കമന്‍റുമൊക്കെ ധാരാളം കിട്ടിയോ ?" വക്കീൽ ചോദിച്ചു.

"കിട്ടി. ഓരോ പോസ്റ്റിനും ശരാശരി അഞ്ഞൂറ് ലൈക്കും പത്തിരുന്നൂറ് കമന്‍റും വച്ചുണ്ടായിരുന്നു"

"എങ്കിൽ അത് മുഴുവൻ ആർക്കും കൊടുക്കാതെ താൻ ഒറ്റക്കെടുത്തോ.അത് തന്നെ അമ്മാവന്‍റെ സമ്പാദ്യം"

അനന്തരവൻ "അമ്മാവാ" എന്നുളള നിലവിളി ശബ്ദമിട്ടു കൊണ്ട് താഴേക്ക്‌ വീണു.

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top